Wednesday 17 June 2020

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.
Makkaramkottu Illam, Kanjagad..
======================================
തുളുനാടൻ വാസ്തു ശൈലിയിൽ നിർമ്മിച്ച മനോഹരമായൊരു നാലുകെട്ടാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള മാക്കരംകോട്ട് ഇല്ലം. ഏകദേശം ഇരുനൂറ്, ഇരുന്നൂറ്റമ്പത് വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ഇല്ലം ഒരു നടുമിറ്റം മാത്രമുള്ള നാലുകെട്ടാണെങ്കിലും, ഒരു പക്ഷെ വിസ്തൃതിയിൽ എട്ടുകെട്ടിനോടോ പതിനാറുകെട്ടിനോടോ സമാനതയുള്ളതായി തോന്നിയേക്കാം.
തീർത്തും വെട്ടുകല്ലിലും, മരത്തിലും പണിത ഇല്ലത്തിനകത്ത് പ്രവേശിച്ചാൽ നട്ടുച്ചക്ക് പോലും നല്ല കുളിർമ്മയാണ് അനുഭവപ്പെടുക. സാധാരണ മുൻവശങ്ങളിൽ കണ്ടുവരാറുള്ള ബാൽക്കണി, ഇവിടെ മനയുടെ പുറകുവശത്താണെന്നതും ഏറെ ശ്രദ്ധേയമാണ്, ഈ ബാൽക്കണിയിൽ നിന്ന് മനയ്ക്ക് അകത്തേക്കും, മനയുടെ പുറത്തേക്കും യഥേഷ്ടം കടക്കാവുന്നതാണ്. അതിനാൽ തന്നെ ബാൽക്കണിയിലൂടെ താഴത്തെ നിലയും, മുകളിലത്തെ നിലയുമായുള്ള ബന്ധം ആവശ്യമെങ്കിൽ അടക്കാവുന്നതുമാണ്.. മുകളിൽ മാത്രമായി അഞ്ചെട്ട് മുറികളും, വലിയ ഹാളും, ബാൽക്കണിയും,
താഴെ നടുമുറ്റവും, മുറികളും, വിശാലമായ അടുക്കളയും, അതിനോട് ചേർന്നു തന്നെ മനയ്ക്ക് ഉള്ളിലായി വലിയൊരു കിണറും അടങ്ങിയിരിക്കുന്നു. ചുറ്റും വലിയ വരാന്തയും, വെട്ടുകല്ലിലും, മരത്തിലും തീർത്ത തൂണുകളും മനക്ക് പുറം കാഴ്ച്ചയിൽ ഏറെ അഴകേകുന്നു.വാസ്തുവിദ്യയുടെയും, കഥകളിയുടേയും, സംഗീതത്തിന്റെയുമൊക്കെ, പാരമ്പര്യം ഇല്ലത്തിനുണ്ട്. തട്ടിൻ മുകളിലെ കളിക്കോപ്പുകളും, ഉപകരണങ്ങളും തങ്ങളുടെ ചരിത്രം പറയാൻ അവസരവും നോക്കി ചിലന്തിവലകൾക്കുള്ളിൽ ശ്വാസംമുട്ടി കാത്തുകിടക്കുന്നതായി കാണാം.
മനയുടെ ചുറ്റുവട്ടവും കാഴ്ചകളുടെ മറ്റൊരു ലോകമാണ്, മുൻവശത്ത് തണലേകി നിൽക്കുന്ന മുത്തശ്ശൻ മാവും, ചുവട്ടിൽവീണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാൻ വരുന്ന കുസൃതിക്കുരുന്നുകളും, ഒപ്പം അവരുടെ കുസൃതികൾ വീക്ഷിച്ചു തണലിൽ മേയുന്ന പൂവാലിപ്പശുവും, കുറച്ചു മാറി പടികൾ കയറി ചെല്ലുന്ന കുടുംബക്ഷേത്രവുമെല്ലാം ഗൃഹാതുരതയുടെ വലിയൊരുലോകം തന്നെ സമ്മാനിക്കും. വെട്ടുകല്ലിൽ തീർത്ത ചുറ്റും പടികളുള്ള ചെറിയ കുളവും, മനയുടെ പുറകുവശത്തുകൂടെ ഒഴുകുന്ന ചെറിയ കൈ തോടും, അതിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകളും, കുളപ്പുരയുമൊക്കെ മറ്റൊരു ആകർഷണമാണ്. തോട് മുറിച്ചപ്പുറത്തെത്തിയാൽ പിന്നെ പാവലും, വെണ്ടയും, വാഴയും, തെങ്ങുമൊക്കെ കൃഷി ചെയ്യുന്ന മനോഹരമായ കൃഷിയിടങ്ങളുമായി.
കേശവ കുണ്ടലിയാർ, വാസുദേവ കുണ്ടലിയാർ, സൂര്യ നാരായണ കണ്ടലിയാർ എന്നിവരാണ് മനയുടെ നാല്പത്തി ഒന്ന് അവകാശികളിൽ പ്രാധനസ്ഥാനീയർ. വർത്തമാനകാലത്തിലെ ഏതൊരു മനയുടെ അവസ്ഥയുംപോലെത്തന്നെ ഉപേക്ഷിക്കപ്പെട്ട മന, ആറു മാസത്തോളമായി ചെറിയ രീതിയിൽ ഹെറിട്ടേജ് ഹോംസ്റ്റേയായും, പകൽ സമയങ്ങളിൽ യോഗ, സംഗീത പഠനക്ലാസുകൾക്കും മറ്റുമായി വിനിയോഗിച്ച് വരുന്നു. അത്തരം ഒരു മഹത്തായ കാര്യത്തിന് മുൻകൈയ്യെടുത്ത് നടത്തി കൊണ്ടുപോവുന്ന ശ്രീ. രാമചന്ദ്രൻ എന്ന എൻസൈക്ലോപീഡിയാ വ്യക്തിത്വത്തിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കാതെ വയ്യാ..!
ഏച്ചിക്കാനം മന, ആനന്ദാശ്രമം, തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ധാരാളം ക്ഷേത്രങ്ങൾ , തുടങ്ങി ഒട്ടനവധി ആകർഷകമായ, സ്ഥലങ്ങളും അടുത്തായുണ്ട്. കേവലം ഇരുപത് കി.മീറ്റർ സഞ്ചരിച്ചാൽ കൈരളിയുടെ ഏറ്റവും വലിയ കോട്ടയായ ,ബേക്കൽ കോട്ടയിലുമെത്താവുന്നതാണ്.

No comments:

Post a Comment