Monday, 18 June 2018

പെൺപോരാളിയുടെ ഒാർമകൾക്ക് 200 വയസ്സ്




പെൺപോരാളിയുടെ ഒാർമകൾക്ക് 200 വയസ്സ്
പെണ്ണഴകിനു കരം കൊടുക്കേണ്ടിവന്നതിന്റെ പേരിൽ സ്വന്തം സ്തനം മുറിച്ചു പ്രതിഷേധിച്ച നങ്ങേലിയുടെ ഓർമകൾക്ക് 200 വയസ്സ്. ഒരു ചരിത്രപുസ്തകം തിരഞ്ഞാലും കണ്ടെത്താനാകാത്ത പെൺപോരാളിയുടെ കഥയാണിത്; മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ...
വിദൂരതയിലേക്കായിരുന്നു ലീലയുടെ കണ്ണുകൾ. വയസ്സ് എഴുപത്തഞ്ചോടടുക്കുന്നു. പക്ഷേ നങ്ങേലിയുടെ കഥ പറയുമ്പോൾ ഇപ്പോഴും ചെറുപ്പത്തിന്റെ ഉശിര് അവരുടെ വാക്കുകളിൽ നിറയെ. മുന്നിൽ ലീലയ്ക്കു കാതോർത്ത് ഒരുകൂട്ടം വിദ്യാർഥികൾ. ഇങ്ങനെ എത്രയോപേർ പണിതീരാത്ത നെടുമ്പ്രക്കാട്ട് വെളിയിൽ വീടിന്റെ ഉമ്മറത്തെ പടിയിലിരുന്നു നങ്ങേലിയുടെ വീരകഥ കേട്ടിരിക്കുന്നു, എത്രയോതവണ. പക്ഷേ, മുലച്ചിപ്പറമ്പിലെ പെൺപോരാളി നങ്ങേലിയുടെ കഥ പറയുന്നതു ലീലയ്ക്കൊരിക്കലും മടുത്തിട്ടില്ല.
അമ്മയിൽനിന്നും അമ്മൂമ്മയിൽനിന്നും പലകുറി കേട്ടു തഴമ്പിച്ചതാണ് ആ കഥ. ഇന്നിപ്പോൾ, മറക്കണമെന്നു വിചാരിച്ചാൽപോലും സാധിക്കാത്തവിധം അതു ലീലയുടെ ഓർമച്ചുമരിൽ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരപകടത്തിൽപെട്ടു വലതുകൈ ഒടിഞ്ഞതിന്റെ ക്ഷീണത്തിൽ മയങ്ങുകയായിരുന്നിട്ടും നങ്ങേലിയുടെ കഥ കേൾക്കാനെത്തിയ കുട്ടികളോട് അതുകൊണ്ടുതന്നെയാണു ലീല പുഞ്ചിരിച്ചത്-
‘പറയാം’.
മുലച്ചിപ്പറമ്പിൽ മുളച്ച വിപ്ലവം
ഉച്ചച്ചൂടിൽ ചേർത്തല മനോരമക്കവലയിലെ തിരക്കിന് ഒരു കുറവുമില്ല. മുട്ടം സർവീസ് സഹകരണ ബാങ്കിനു സമീപത്തെ കടയിൽ, ചൂട് സഹിക്കാതെ കുപ്പായമുപേക്ഷിച്ചു കാർത്തികേയൻ കസേരയിലിരിക്കുമ്പോഴാണു ചേർത്തല എസ്എൻ കോളജിലെ ചരിത്ര ബിരുദ വിദ്യാർഥിനികൾ മുലച്ചിപ്പറമ്പ് തിരക്കിയെത്തിയത്.
‘ദേ, ഇവിടെത്തന്നെയാ മുലച്ചിപ്പറമ്പ്’– കടയുടെ പിന്നിലെ കെട്ടിടത്തിലേക്കു ചൂണ്ടി കാർത്തികേയൻ പറഞ്ഞു.
‘മുലച്ചിപ്പറമ്പോ?’ കടയിലിരുന്ന മറ്റൊരാളുടെ സംശയം.
‘പണ്ട് മുലക്കരം കൊടുക്കാൻ നിവൃത്തിയില്ലാതെ മുലമുറിച്ചുകൊടുത്ത ഒരു സ്ത്രീയുടെ വീടായിരുന്നു ഇവിടെ’– കാർത്തികേയൻ വിശദീകരിക്കുന്നതു കേട്ടു കുട്ടികളും നിന്നു. നങ്ങേലിയുടെ വീട് അന്വേഷിച്ചെത്തിയ വിദ്യാർഥി സംഘത്തിന് അവിടെ സ്മാരകമൊന്നും കണ്ടെത്താനായില്ല. അറിയാവുന്ന ചിലർ പറഞ്ഞു– മനക്കോടം കേശവൻ വൈദ്യരുടെ വീട് ഇരിക്കുന്ന സ്ഥലത്തായിരുന്നു പണ്ട് നങ്ങേലിയുടെ വീട്. മുട്ടം ബാങ്കിനു പിന്നിലാണു വൈദ്യരുടെ വീട്. ഇപ്പോൾ കേശവൻ വൈദ്യരുടെ അടുത്ത തലമുറക്കാരാണ് അവിടെ താമസം.
ലീലയിലേക്കൊരു തായ്‌വഴി
‘ഞങ്ങളുടെ വീടിരുന്ന സ്ഥലത്തിനു മുലച്ചിപ്പറമ്പെന്നായിരുന്നു പേര്. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ നെടുമ്പ്രക്കാട്ടേക്കു മാറിയത്–’ മുലച്ചിപ്പറമ്പിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ നെടുമ്പ്രക്കാട്ടെ വീട്ടിലിരുന്നു ലീല കുട്ടികളോടു പറഞ്ഞു. ‘വീട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങളോടെല്ലാം അമ്മ നാരായണിയും അമ്മൂമ്മയുമെല്ലാം നങ്ങേലിയുടെ കഥ പറഞ്ഞുകൊടുക്കും. ഞങ്ങളും അങ്ങനെ കേട്ടു വളർന്നതാണ്. അഭിമാനത്തോടെയല്ലാതെ ഓരോതവണയും ആ കഥ കേട്ടിരിക്കാനാകില്ല..’
ലീല പറഞ്ഞ നങ്ങേലിയുടെ കഥ
‘എന്റെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ മുൻപുള്ള തലമുറയിലാണു നങ്ങേലി ജീവിച്ചിരുന്നത്. അന്നു പലതരം കരം സർക്കാര‍ിനു കൊടുക്കണം. പുരുഷന്മാർക്കു തലയെണ്ണി തലക്കരം കൊടുക്കണം. സ്ത്രീകൾക്കു മുലക്കരം. പെണ്ണുങ്ങളുടെ മുലയുടെ വലുപ്പമനുസരിച്ചാണു കരം കൊടുക്കേണ്ടതെന്നാണു കേട്ടിട്ടുള്ളത്. നങ്ങേലി സുന്ദരിയായിരുന്നു. കല്യാണം കഴിച്ചതു കണ്ടനെയാണ്.
നങ്ങേലി മുലക്കരം കൊടുത്തില്ല. പ്രവർത്യാർ ആണു കരം പിരിക്കാനെത്തുക. നങ്ങേലി കരമടയ്ക്കുന്നില്ലെന്നറിഞ്ഞ പ്രവൃത്ത്യാർ അവരുടെ വീട്ടിലേക്കെത്തി. പക്ഷേ രണ്ടും കൽപിച്ചായിരുന്നു നങ്ങേലി. പ്രവൃത്ത്യാർ എത്തുന്നതിനു മുൻപേ കുളിച്ചു, ഭക്ഷണവും കഴിച്ചു തയാറായി. കരം കൊടുക്കുന്ന ചടങ്ങിനായി മുറ്റത്തു തൂശനില വെട്ടി വിളക്കും കത്തിച്ചുവച്ചു. പ്രവൃത്ത്യാരും സംഘവും വീട്ടിലെത്തി. നങ്ങേലി കരമെടുക്കാൻ വീടിനകത്തേക്കു പോയി.
പിന്നിലേക്കു മടക്കിവച്ച കൈയുമായിട്ടായിരുന്നു മടങ്ങി വരവ്, എന്തോ ഒളിപ്പിച്ചിട്ടെന്ന പോലെ. പ്രവൃത്ത്യാർ കരം ചോദിച്ചു.
തൊട്ടടുത്ത നിമിഷം, പിന്നിലേക്കു മടക്കിവച്ചിരുന്ന കൈ മുന്നിലേക്കു കൊണ്ടുവന്നു നങ്ങേലി. മൂർച്ചയേറിയ അരിവാളായിരുന്നു കൈയിൽ. സ്വന്തം മുലയിലേക്കാണതു നീണ്ടത്. അരിവാളിന്റെ മൂർച്ചയുടെയറ്റത്ത് മുലയറ്റ് നിലത്തേക്കു വീണു, തൂശനിലയിൽ ചോര നിറഞ്ഞു. മാറിടത്തിൽനിന്നു ചോരവാർന്നൊഴുകി നങ്ങേലി അവിടെക്കിടന്നു മരിച്ചു. അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഭയന്നു വിറച്ച പ്രവൃത്ത്യാരും സംഘവും ഓടിരക്ഷപ്പെട്ടു’.
‘നങ്ങേലിക്കു കുഞ്ഞുങ്ങളില്ലായിരുന്നോ?’ അലീന ചോദിച്ചു.
‘ഇല്ലെന്നാണു കേട്ടിട്ടുള്ളത്. നങ്ങേലിയുടെ ഭർത്താവ് കണ്ടൻ മടങ്ങിയെത്തിയപ്പോഴേക്കും നങ്ങേലി മരിച്ചിരുന്നു. നങ്ങേലിയെ ദഹിപ്പിച്ച ചിതയിലേക്കു ചാടി കണ്ടൻ ആത്മഹത്യ ചെയ്തെന്നുമാണ് കേട്ടറിവ്’.
ചരിത്രത്തിൽ പുരളാത്ത രക്തം
നങ്ങേലിയുടെ ജീവത്യാഗത്തിന്റെ കഥ നമ്മുടെ ചരിത്രപുസ്തകങ്ങളിൽ തിരഞ്ഞാൽ കണ്ടെന്നുവരില്ല. കാരണം, സർക്കാരിന്റെ ഔദ്യോഗിക രേഖകളിലൊന്നും ഈ സംഭവം രേഖപ്പെടുത്തിയിട്ടില്ല. ചേർത്തല വില്ലേജ് ഓഫിസിലെ രണ്ടു നൂറ്റാണ്ടുകാലത്തെ രേഖകൾ പരിശോധിച്ചതിലൊന്നും ഈ സംഭവത്തെക്കുറിച്ചു പ്രതിപാദിച്ചുകണ്ടിട്ടില്ലെന്നാണ് ചരിത്രകാരന്മാരുടെ വാക്ക്.
താഴ്ന്ന ജാതിയിൽപ്പെട്ട തൊഴിലാളികളെ അടിമകളെപ്പോലെ ഉപയോഗിച്ചിരുന്ന തിരുവിതാംകൂറിൽ അക്കാലത്ത് പുരുഷന്മാരായ അടിമകളിൽനിന്നു പിരിക്കുന്ന നികുതിയെ തലക്കരമെന്നും സ്ത്ര‍ീകള‍ിൽ നിന്നു പിരിക്കുന്നതിനെ മുലക്കരമെന്നുമാണ് വിളിച്ചിരുന്നതെന്നു ചരിത്രകാരൻ എം.ജി.എസ്.നാരായണൻ പറയുന്നു.
‘സ്ത്രീകളെ പൊതുവേ സൂചിപ്പിക്കുന്നതിനാണു ‘മുല’ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. അതിനു മുലയുടെ വലുപ്പം അടിസ്ഥാനമാക്കി നികുതി പിരിച്ചിരുന്നുവെന്ന വാദം ശരിയാകണമെന്ന‍ില്ല. പഴയ സർക്കാർ രേഖകളിലൊന്നും നങ്ങേലിയുടെ കഥ കണ്ടിട്ടുമില്ല’– എംജിഎസിന്റെ വാക്കുകൾ.
എന്നാൽ, നങ്ങേലിയെക്കുറിച്ചുള്ള വാമൊഴിക്കഥ ചരിത്രകാരൻ വേലായുധൻ പണിക്കശേരിക്ക് ഓർമയുണ്ട്. ‘മാർത്താണ്ഡവർമ രാജ്യവും സ്വത്തുക്കളും പത്മനാഭസ്വാമിക്കു തൃപ്പടിദാനം നടത്തുകയും സർക്കാർ വക ഭൂസ്വത്തുക്കൾ ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും ദേവസ്വം, ബ്രഹ്മസ്വം തുടങ്ങിയ പേരുകളിൽ വിട്ടുകൊടുക്കുകയും ചെയ്തശേഷം ഖജനാവ് കാലിയായി.
അതോടെ, സാധാരണക്കാരുടെമേൽ പലവിധ നികുതികൾ ചുമത്തപ്പെട്ടു. ചെത്തുകാരന്റെ ചട്ടിക്കും നെയ്ത്തുകാരന്റെ തറിക്കുമുൾപ്പെടെ മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കുപോലും നികുതി. അതിലൊന്നാണു മുലക്കരം. നങ്ങേലി മുല മുറിച്ചു പ്രതിഷേധിച്ചതു പക്ഷേ സർക്കാരിനെ ഞെട്ടിച്ചു. അധികം വൈകാതെ മുലക്കരം നിർത്തലാക്കി വിളംബരം ചെയ്യേണ്ടി വന്നു’– പണിക്കശേരി വ്യക്തമാക്കി.
വാമൊഴിക്കഥയ്ക്കപ്പുറം, നങ്ങേലിയുടെ കാലം
ചരിത്രത്തിൽ വ്യക്തമായ രേഖപ്പെടുത്തൽ ഉണ്ടാകാത്തതുകൊണ്ടുതന്നെ നങ്ങേലി ജീവിച്ചിരുന്ന കാലഘട്ടം കൃത്യമായി പറയ‍ാനാകില്ല. എങ്കിലും ലീല ഉൾപ്പെടെയുള്ളവർ തങ്ങളുടെ അഞ്ചു തലമുറ മുൻപാണു സംഭവം നടന്നതെന്നു പറയുന്നു. ഏകദേശം 1800–1814 കാലത്താണു മുലമുറിക്കൽ സംഭവം ഉണ്ടായതെന്നാണു കരുതപ്പെടുന്നത്. മുലക്കരത്തിനൊപ്പം നിലനിന്നിരുന്ന തലപ്പണം നിർത്തലാക്കിയതിനെക്കുറിച്ചു സി.കേശവന്റെ ആത്മകഥയായ ‘ജീവിതസമര’ത്തിൽ പറയുന്നത് ഇങ്ങനെയാണ്:
‘...പിന്നൊരു കരം തലയറ ആയിരുന്നു. തലപ്പണമെന്നും തലവരിയെന്നും പല പേരുകളിൽ ഈ വരി അറിയപ്പെടുന്നുണ്ട്. (കൊല്ലവർഷം) 926 ൽ രാമയ്യന്റെയും മാർത്താണ്ഡവർമയുടെയും കാലത്താണ് ഈഴവർ തുടങ്ങിയ ഏഴജാതികളുടെ മേൽ ഈ അന്യായമായ നികുതി ചുമത്തപ്പെട്ടത്.
മാർത്താണ്ഡവർമ ഒട്ട‍ുവളരെ യുദ്ധങ്ങളും 925 ൽ തൃപ്പടിദാനവും നടത്തി ഭണ്ഡാരം നിശേഷം ശോഷിപ്പിച്ചതു നികത്താൻ കണ്ടുപിടിച്ച എളുപ്പമാർഗങ്ങളിലൊന്നായിരുന്നു ഈ വരി. 16 മുതൽ 60 വയസ്സുവരെയുള്ള ഏഴജാതികളുടെ തലയെണ്ണി ഇതു പിരിച്ചുവന്നു. ആറു കൊല്ലത്തിലൊരിക്കലായിരുന്നു ഈ നികുതി നിശ്ചയിക്കുന്നത്. നായന്മാരെയും മാപ്പിളമാരെയും ഒഴിവാക്കിയിരുന്നു. 990 ൽ ഈ നികുതി നിർത്തൽ ചെയ്യപ്പെട്ടു. ദിവാൻ നാണുപിള്ള പറയുന്നത് അതിഭീമമായ ഒരു വരവാണ് ഇതുനിറുത്തൽ ചെയ്തതുമൂലം ആഹുതി ചെയ്യപ്പെട്ടത് എന്നാണ്...’
സി.കേശവന്റെ വിവരണം അനുസരിച്ച് തലപ്പണം നിർത്തലാക്കിയത് 1814 ൽ ആണ്. അതോടൊപ്പം മുലക്കരവും നിർത്തലാക്കിയെന്നാണ് അനുമാനിക്കേണ്ടത്. അങ്ങനെയെങ്കിൽ നങ്ങേലി മുല മുറിച്ചത് അതിനോടടുത്ത വർഷങ്ങളിലായിരിക്കണം. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്കു മാറു മറയ്ക്കാനുള്ള അവകാശത്തിനായി പിന്നെയും അരനൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു.
ചേർത്തലനിന്നു വീണ്ടുമൊരു വീരഗാഥ
നങ്ങേലിയെന്ന വനിത തുടക്കമിട്ട വിപ്ലവത്തിന്റെ തുടർച്ച ചേർത്തല താലൂക്കിൽ വ‍ീണ്ടുമുണ്ടായി. നങ്ങേലിയുടെ ജീവത്യാഗത്തിന് ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴാണ് മുലച്ചിപ്പറമ്പിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ പട്ടണക്കാട്ട് കെ.ആർ.ഗൗരിയമ്മ ജനിച്ചത്. വക്കീലായി ജോലി ചെയ്യുന്ന കാലത്ത് ഗൗരിയമ്മ താമസിച്ചിരുന്നതു ചേർത്തല നഗരത്തിൽ മുലച്ചിപ്പറമ്പ് സ്ഥിതി ചെയ്യുന്നതിന് അടുത്തായിരുന്നു. ഗൗരിയമ്മയുടെ ആത്മകഥയിൽ നങ്ങേലിയുടെ ജീവത്യാഗത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്:
‘...പഴയകാലത്തെ കരംപിരിവും നീതിന്യായ പരിപാലനവും മണ്ഡപത്തുംവാതുക്കലെ ഉദ്യോഗസ്ഥരായിരുന്നു നടത്തിയിരുന്നത്. ഇവരുടെ നിയമനടപടികൾ അത്യന്തം മൃഗീയമായിരുന്നു..... ഇവരുടെ കരംപിരിവു വസ്തുവിന‍ു മാത്രമല്ല തലയ്ക്കും മുലയ്ക്കും ഉണ്ടായിരുന്നു. അവർണരായ പലരും ഇതു ഭയന്ന് അവരുടെ വസ്തുക്കൾ സവർണരായ അയൽവാസികളുടെ പേരിലോ സവർണ ക്ഷേത്രങ്ങളുടെ പേരിലോ എഴുതിവച്ചിട്ടുണ്ട്.
ഈ കരംപിരിവ് സഹിക്കാനാവാതെ, ചേർത്തല ടൗണിൽ ഒരു സ്ത്രീ മുലക്കരത്തിനായി അവരുടെ മുല ഛേദിച്ചു തൂശനിലയിൽവച്ച് ഉദ്യോഗസ്ഥർക്കു കൊടുത്തു. ആ സ്ത്രീ താമസിച്ചിരുന്ന സ്ഥലമാണു മനക്കോടം കേശവൻ വൈദ്യർ വാങ്ങി കെട്ടിടംവച്ചു താമസിച്ചത്. ഈ മൃഗീയ കരംപിരിവു സമ്പ്രദായം മലയാള വർഷം 986 ൽ ദിവാനായിരുന്ന മൺട്രോ സായിപ്പ് നിർത്തലാക്കാൻ നോക്കി. പക്ഷേ, അന്നു രാജ്യം ഭരിച്ച റാണി ലക്ഷ്മീഭായി ആ ശുപാർശ തള്ളിക്കളഞ്ഞു...’
പെണ്ണഴകിനു കരം കൊടുക്കേണ്ടിവന്നതിന്റെ പേരിൽ സ്വന്തം സ്തനം മുറിച്ചു പ്രതിഷേധിച്ച നങ്ങേലിയുടെ ഓർമകൾക്ക് 200 വയസ്സു പിന്നിടുകയാണ്. കരം കൊടുക്കാൻ പണമില്ലാത്തത‍ുകൊണ്ടു മുല മുറിച്ചെറിയേണ്ടി വന്ന നങ്ങേലിയുടെ വീടിരുന്ന സ്ഥാനത്ത് ഇന്നു ദിവസവും പണം നിക്ഷേപിക്കപ്പെടുന്ന ബാങ്കും ചിട്ടി സ്ഥാപനവുമാണു നിൽക്കുന്നത്. പഴയ മുലച്ചിപ്പറമ്പ് പണ്ടകശാലപ്പറമ്പ‍ായി പേരു മാറി. ഇവിടെയെങ്ങും നങ്ങേലിയെയും അവളുടെ ഉടയാത്ത പ്രതിഷേധത്തെയും ഓർമിപ്പിക്കുന്ന ഒന്നുമില്ല.
സ്ത്രീകൾക്കു മാറു മറയ്ക്കാനും സ്വന്തം അവയവത്തിനു കരം കൊടുക്കുന്നതിനെതിരെയുമുള്ള അവകാശങ്ങൾ‌ നേടിയെടുക്കാൻ നങ്ങേലി നടത്തിയ ചോരപുരണ്ട പോരാട്ടത്തിന്റെ കഥ പുതിയ തലമുറയ്ക്കു മനസ്സിലാക്കിക്കൊടുക്കാൻ ഒരു സ്മാരകമുണ്ടായിട്ടില്ല. പാഠപുസ്തകങ്ങളിൽ നങ്ങേലിയുടെ ജീവത്യാഗം പാഠമായിട്ടില്ല. വെറുമൊരു വാമൊഴിക്കഥയായി അലിഞ്ഞുതീരേണ്ടതല്ല നങ്ങേലിയുടെ കഥ...

No comments:

Post a Comment