Tuesday, 19 June 2018

പാലിയം ശാസനം (ശ്രീമൂലവാസം ചേപ്പേടുകൾ_AD 898):




പാലിയം ശാസനം
(ശ്രീമൂലവാസം ചേപ്പേടുകൾ_AD 898):
ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകര്‍ക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്നതാണ് ഈ രേഖ. കേരളത്തില്‍നിന്നു കണ്ടുകിട്ടിയവയില്‍ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള ഏക ശാസനമാണിത്. കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തില്‍നിന്നുമാണ് ഇത് കണ്ടെടുത്തത്.
ശ്രീമൂലവാസത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൃത്യതയില്ല. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടല്‍ത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നത്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഇതിന്റെ സൂചനയാവാം.
പതിനൊന്നാം ശതകത്തില്‍ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമന്‍ കടലാക്രമണത്തില്‍ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകള്‍ അടുക്കി സംരക്ഷിച്ചതായി സംസ്കൃത കാവ്യമായ അതുലന്റെ മൂഷികവംശത്തില്‍ പറയുന്നു. പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തില്‍ വളഭന്‍ എന്ന കോലത്തിരി രാജാവ് ചേര-ചോളയുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ശ്രീമൂലവാസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി "സുഗതനെ" വന്ദിച്ച് അനുഗ്രഹം സ്വീകരിച്ചതായും മൂഷികവംശം പറയുന്നു.
അഫ്ഘാനിസ്ഥാനിലെ ഇന്നത്തെ കാണ്ടഹാര്‍ പ്രദേശത്തുനിന്ന് "ദക്ഷിണാപദേ ശ്രീമൂലവാസ ലോകനാഥ" എന്ന ലിഖിതമുള്ള ഒരു ബുദ്ധപ്രതിമ കണ്ടുകിട്ടിയതായി എം. ഫൗച്ചര്‍ എന്ന പുരാവസ്തുഗവേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളായ തീര്‍ഥാടകരും ശ്രീമൂലവാസം സന്ദര്‍ശിച്ചിരുന്നു എന്നിതില്‍നിന്നു മനസ്സിലാക്കാം. താന്ത്രിക ബുദ്ധമത ഗ്രന്ഥമായ 'ആര്യ മഞ്ജുശ്രീ മൂലകല്പ'ത്തില്‍ ശ്രീമൂല ഗോഷ വിഹാരം എന്നു പരാമര്‍ശിക്കുന്നുണ്ട്.
ശാസനത്തിന്റെ കുറെഭാഗം വട്ടെഴുത്തുലിപിയില്‍ തമിഴിലും ബാക്കി നാഗിരിലിപിയില്‍ സംസ്കൃതത്തിലുമാണ്. തമിഴ്ഭാഗത്ത് ഭൂദാനത്തെ കുറിച്ചുള്ള വിവരണവും സംസ്കൃതഭാഗത്ത് ശൗദ്ധോദനി (ബുദ്ധന്‍), ധര്‍മം, സംഘം എന്നിവയ്ക്കുള്ള മംഗളസ്തുതികളും ദാനകാലത്തെ കുറിച്ചുള്ള സൂചനയും അടങ്ങിയിരിക്കുന്നു.മകരം സൗരമാസത്തില്‍ പൂയം ഞാറ്റുവേലയില്‍ മകയിരം നാളില്‍ വ്യാഴാഴ്ച ദിവസമാണ് ദാനം നല്‍കപ്പെട്ടത്. ഈ ജ്യോതിശാസ്ത്ര സൂചകങ്ങള്‍ ഒത്തു വരുന്നത് എഡി 898 ഡിസംബര്‍ 8 നാണെന്ന് എം ജി എസ് നാരായണന്‍ കണക്കാക്കുന്നു.
കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ. കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച് പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. വിക്രമാദിത്യ വരഗുണന്റെ ബിരുദങ്ങളിൽ ഒന്ന് ‘വിഴിഞ്ഞ ഭർത്താവ്’ എന്നായിരുന്നു. വിഴിഞ്ഞത്തിന്റെ രക്ഷകൻ എന്ന അർഥത്തിലാണ് ഈ പ്രയോഗം. പാണ്ഡ്യ രാജാക്കന്മാര്‍ വിഴിഞ്ഞം നേരിട്ടു ഭരിക്കാന്‍ തങ്ങളുടെ സാമന്തരായി ആയ് രാജാക്കന്മാരെ ഏല്‍പിച്ചിരുന്നു. ചിതറാല്‍ ജൈനക്ഷേത്ര-തിരുനന്ദിക്കര ഗുഹാക്ഷേത്ര ലിഖിതങ്ങളിലും വിക്രമാദിത്യ വരഗുണന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
മുന്‍പ് എഴുതിയ ശാസനങ്ങളെപ്പറ്റിയുള്ള പോസ്റ്റുകള്‍:
തരിസാപ്പള്ളി ശാസനങ്ങൾ
https://www.facebook.com/groups/416238708555189/permalink/474800156032377/

No comments:

Post a Comment