Monday, 18 June 2018

വാംഗാരി മാതായ് -





"ഞങ്ങളുടെ നഗ്നത കാട്ടി ഞങ്ങളിതാ ശപിക്കുന്നു. ഞങ്ങളെ അടിക്കുന്ന കൈകൾ ഇനിയൊരിക്കലും ഉയരാതെ പോകട്ടെ"
1992 ജനുവരി മാസത്തിലെ ഒരു ദിവസം. ജയിൽവാസത്തിന്റെ ഫലമായി ആശുപത്രിയിലായിരുന്ന വാംഗാരി മാതായ് -യെ കാണാൻ കെനിയയിലെ കൊല ചെയ്യപ്പെട്ട നേതാവ് ജെ.എം കര്യുകിയുടെ വിധവയായ ടെറി കര്യുകി എത്തി. ഭരണകൂടം തടവിലാക്കിയ നിരവധി ചെറുപ്പക്കാരുടെ അമ്മമാരുടെ ചങ്ങാതി എന്ന നിലയിൽ വാംഗാരി മാതായിയുടെ സഹായമഭ്യർത്ഥിക്കാനെത്തിയതായിരുന്നു.
തടങ്കലിൽ നിന്ന് മക്കളെ രക്ഷിക്കാനായി ആ അമ്മമാരും അടുത്ത ബന്ധുക്കളും ചേർന്ന് റിലീസ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നു. ജനാധിപത്യത്തിലധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ ഇടങ്ങൾക്ക് വേണ്ടി പോരാടിയതിനാണ് ചെറുപ്പക്കാരെല്ലാം തടങ്കലിലായത്. ജനാധിപത്യത്തിനായുള്ള പോരാട്ടം നിയമവിരുദ്ധമല്ലാത്തത് കൊണ്ടു തന്നെ ചെറുപ്പക്കാരെ തടങ്കലിലാക്കിയ നടപടി നിയമവിരുദ്ധമാണ് എന്നായിരുന്നു അമ്മമാരുടെ നിലപാട്.
അറ്റോർണി ജനറലിനെ കണ്ട് അവർ ആവശ്യം അറിയിച്ചു.
"നമുക്ക് നോക്കാം" അറ്റോർണി ജനറൽ പതിവ് സർക്കാർ മറുപടി നൽകി.
അമ്മമാർ ഉഹുരു പാർക്കിൽ നിരാഹാരമിരിക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ അറ്റോർണി ജനറൽ കോപാകുലനായി.
വാംഗാരി മാതായിയും അമ്മമാരും നേരെ ഉഹുരു പാർക്കിലേക്ക് പോയി.പോരാട്ടത്തെ പിന്തുണക്കുന്ന ഏതാനം പുരുഷൻമാരും ഒപ്പം കൂടി. അമ്മമാരുടെ സുരക്ഷിതത്വം അവർ ഏറ്റെടുത്തു.
വൈകുന്നേരം വരെ പാർക്കിൽ അവർ കാത്തിരുന്നു. സൂര്യൻ മറഞ്ഞു. മക്കൾ തിരിച്ചെത്തിയില്ല.
തങ്ങളുടെ മക്കളുടെ പ്രതീകമായി 52 മെഴുകുതിരികൾ അവർ കൊളുത്തിവെച്ചു. അവയും അമ്മമാരെ പോലെ സ്വയം ജ്വലിച്ച് ഉരുകി.
മെഴുകുതിരി വെട്ടം കണ്ട് കാര്യമന്വേഷിക്കാൻ ആളുകൾ കൂടി .രാത്രിയായപ്പോഴേക്കും 50 സ്ത്രീകൾ കൂടി അധികമായെത്തി.അവർ പാർക്കിൽ തീക്കുണoമുണ്ടാക്കി.അതിന് ചുറ്റുമിരുന്ന് സ്വാതന്ത്യ ഗീതങ്ങൾ ആലപിച്ചു.
സാധാരണക്കാരിൽ സാധാരണക്കാർ സഹായഹസ്തവുമായെത്തി, അമ്മമാരുടെ കണ്ണീർ എല്ലാവരെയും പൊള്ളിച്ചു.
രണ്ടാം ദിവസവും, മൂന്നാം ദിവസവും കടന്ന് പോയി.
നാലാം ദിവസം ഒരു ഞായറാഴ്ച കുർബാന കഴിഞ്ഞെത്തിയവർ പാർക്കിന് ചുറ്റും തമ്പടിച്ചു.
കട്ടിയുള്ള ഒരു കഷ്ണം കടലാസിൽ 'ഫ്രീഡം കോർണർ' എന്നെഴുതി അവർ കൂടാരത്തിനരികെ വെച്ചു.
മാർച്ച് 3, ചൊവ്വാഴ്ച....
ഫ്രീഡം കോർണർ തിങ്ങി നിറഞ്ഞിരുന്നു. പെട്ടെന്ന് പോലീസ് സമരപ്പന്തലിൽ ഇരച്ച് കയറി. ലാത്തി ചാർജിൽ പെട്ട് അമ്മമാർ ചിതറിയോടി. പലരും ചോര വാർന്ന് ബോധരഹിതരായി. എന്നിട്ടും അമ്മമാർ കൂടാരം വിട്ട് പോവാൻ തയ്യാറായില്ല.
പകരമവർ ചെയ്തത് മറ്റൊന്നാണ് .
അവർ നഗനരായി, ചിലർ പൂർണ്ണ നഗ്നരായി. ഓങ്ങിയ ലാത്തിക്ക് മുന്നിലേക്ക് നഗനമായ മാറിടം കാട്ടിക്കൊടുത്തു.അമ്മിഞ്ഞപ്പാലൂട്ടി ഇടിഞ്ഞു പോയ ആ മാറിടങ്ങൾ അക്രമികളോട് ഇങ്ങനെ പറഞ്ഞിരിക്കണം, "ഞങ്ങളുടെ നഗ്നത കാട്ടി ഞങ്ങളിതാ ശപിക്കുന്നു. ഞങ്ങളെ അടിക്കുന്ന കൈകൾ ഇനിയൊരിക്കലും ഉയരാതെ പോകട്ടെ"
അമ്മമാരോടുള്ള സർക്കാരിന്റെ അതിക്രമം അങ്ങേയറ്റം അപലപനീയമായിരുന്നു.
അമ്മമാരുടെ നിരാഹാരം ഏതുവിധേനയും അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു എല്ലാവരെയും ബലം പ്രയോഗിച്ച് ഉഹുരു പാർക്കിൽ നിന്നൊഴിപ്പിച്ചു. സുരക്ഷാവേലി കെട്ടി കാവൽ നിന്നു.
അമ്മമാർ തോറ്റ് കൊടുക്കാൻ തയ്യാറായില്ല.പാർക്കിനടുത്തുള്ള ഓൾ സെയിന്റസ് ദേവാലയത്തിൽ അവർ ഒത്തുചേർന്നു. 3 ദിവസം കൊണ്ടവസാനിക്കുമെന്ന് കരുതിയ സമരം ഒരു വർഷം നീണ്ട് പോയി.
അമ്മമാരുടെ പോരാട്ടം അന്തർദ്ദേശീയ ശ്രദ്ധ ആകർഷിച്ചു.സർക്കാരിനു മേൽ നാലുപാട് നിന്നും സമ്മർട്ടുണ്ടായി.
1993 ഫെബ്രുവരി മാസം പെട്ടന്നൊരു ദിവസം മക്കൾ ജയിൽ മോചിതരായി. ഒരു വർഷം നീണ്ട അമ്മമാരുടെ ഉണ്ണാവ്രതവും ഉറക്കമിളപ്പും അവസാനിച്ചു. തങ്ങളുടെ മക്കളുടെ കൈയ്യും പിടിച്ച് ഓരോ അമ്മയും ദേവാലയത്തിന്റെ തുറന്ന വാതിലിലൂടെ സൂര്യപ്രകാശത്തിലേക്ക് തേജസ്സോടെ ഇറങ്ങിപ്പോയി...
അവലംബം: തലകുനിക്കാത്ത പെണ്ണ് -വാംഗാരി മാതായ്

No comments:

Post a Comment