Monday, 18 June 2018

കരുവെള്ളയാന്‍ കൊലുമ്പന്‍




കരുവെള്ളയാന്‍ കൊലുമ്പന്‍
ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കാട്ടിക്കൊടുത്ത കരുവെള്ളയാൻ‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലയാളികൾ‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദരിക്കാൻ‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്. ആദിവാസി ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.
ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.
അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്, കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി, ആരെയും കൂസാത്ത ഭാവം, നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍ പറഞ്ഞു.കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥലംവിടുമെന്നതുൾപ്പടെ കൊലമ്പനെക്കുറിച്ച്‌ നിറം പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.
വിദഗ്ദ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മിറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.
ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

No comments:

Post a Comment