Tuesday 19 June 2018

ട്രയംഫ്400 എസ് അതിർത്തിയിൽ പുതിയ പ്രതിരോധ സംവിധാനം





ട്രയംഫ്400 എസ് അതിർത്തിയിൽ പുതിയ പ്രതിരോധ സംവിധാനം
==================================
പ്രതിരോധ ശക്തിയില്‍ ഇന്ത്യ റഷ്യന്‍ ടെക്‌നോളജിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. മിസൈല്‍, പോര്‍വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കോപ്റ്ററുകള്‍ എല്ലാം റഷ്യന്‍ നിര്‍മിത ടെക്‌നോളജികളിലാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ നിന്നു ഇന്ത്യ വാങ്ങുന്ന എസ്400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ വളരെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിട്ടുള്ളത്.
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി3 (പിഎസി3) സംവിധാനത്തേക്കാള്‍ വളരെ വലിയ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുക. എന്നാല്‍ എസ്400 ല്‍ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ശക്തിയും.
ലോകത്തെ വന്‍ ആയുധശക്തിയായ റഷ്യയില്‍ നിന്ന് 36,000 കോടി രൂപയ്ക്കാണ് എസ്400 ട്രയംഫ് ടെക്‌നോളജി ഇന്ത്യ വാങ്ങുന്നത്. ലോകശക്തികള്‍ക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്400 ട്രയംഫ്. റഷ്യയുടെ വലിയ കാവലും ഇത് തന്നെ.
അഞ്ചു എസ്400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെപ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. പാക്കിസ്ഥാനും ചൈനയും ഈ കരാറിനെ ഏറെ ഭീതിയോടെയാണ് നോക്കികാണുന്നത്. അഞ്ചു സ്ഥലങ്ങളില്‍ എസ്400 ട്രയംഫ് സ്ഥാപിച്ചാല്‍ ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയില്‍ വരും. പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ രാജ്യത്തുവച്ചു തന്നെ തകര്‍ക്കാന്‍ എസ്400 ട്രയംഫിനു സാധിക്കും.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്400 ട്രയംഫ്. യുഎസിന്റെ എഫ്35 ഫൈറ്റര്‍ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ മതിക്കുന്ന ഈ കരാര്‍ നാറ്റോ രാജ്യങ്ങളുടെ ഉറക്കം കെടുത്തും.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ എസ്400 ട്രയംഫിനു സാധിക്കുമെന്നതാണ് അമേരിക്കയെ കൂടുതല്‍ ജാഗ്രതയുള്ളതാക്കാന്‍ കാരണം. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്35 ഫൈറ്റര്‍ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകള്‍, കണ്‍ട്രോള്‍ സെന്റര്‍, ശക്തിയേറിയ റഡാര്‍, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകള്‍ എന്നിവയാണ് എസ്400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇതിനു പറ്റും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ ‘റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്’ ബ്ലോഗ് അനുസരിച്ച് എസ്400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. ‘അയണ്‍ ഡോമുകളുടെ ഡാഡി ‘ എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്35 ഫൈറ്റര്‍ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്400നെ വെല്ലുവിളിക്കാന്‍ എഫ്35നാവില്ല.
മുന്‍പ് ഉണ്ടായിരുന്ന എസ്300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള ട400 നിര്‍മിച്ചത് അല്‍മസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.
ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്–400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്. 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഇതു സ്വന്തമാക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും.
ഹ്രസ്വമധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും.
കടപ്പാട്
ഗൂഗിൾ

No comments:

Post a Comment