Tuesday 19 June 2018

മാമാങ്കം ചരിത്രം

മാമാങ്കം ചരിത്രം
കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നല്ലോ മാമാങ്കം. തിരുനാവാമണപ്പുറത്തുവച്ചാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ഈ ഉത്സവത്തില്‍ മലബാറിലെ മാത്രമല്ല, കേരള സംസ്ഥാനത്തിലെ പല ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു. കേരളത്തിലെ ഭരണാധിപനെ വാഴിക്കല്‍, വിവിധ മണ്ഡലങ്ങളിലെ കേരളീയകലാകാരന്മാരുടെ മഹല്‍ സമ്മേളനങ്ങള്‍, വാണിജ്യവ്യവസായങ്ങളുടെ പ്രദര്‍ശനം എന്നിവയെല്ലാം അവിടെ ആര്‍ഭാടപൂര്‍വം നടന്നിരുന്നു.
‘മഹാമഘം’ എന്ന സംസ്‌കൃതവാക്ക് ലോപിച്ച് മാമാങ്കം എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. മാഘമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന മകരം നക്ഷത്രം സംബന്ധിച്ചുള്ള അടിയന്തരം എന്നാണ് മാമാങ്കത്തെ മറ്റു ചിലര്‍ വ്യാഖ്യാനിക്കുന്നത്.
ഈ മഹോത്സവം നടത്തുന്നത് മലബാറിലെ മേല്‍ക്കോയ്മയുടെ അധികാരപരിധിയിലായിരുന്നു. മലബാറിലെ മേല്‍ക്കോയ്മക്കാര്‍ വളരെക്കാലത്തേക്ക് പെരുമാക്കന്മാരായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേകകാലഘട്ടംവരെ ഈ മാമാങ്കം പെരുമാക്കന്മാരുടെ അധീനതയില്‍ നടത്തിപ്പോന്നു. എന്നാല്‍ ഒടുവിലത്തെ പെരുമാള്‍ ഈ അവകാശം അന്ന് പ്രബലനായിരുന്ന വള്ളുവനാട്ടു രാജാവിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ വളരെനാള്‍ ഈ മഹോത്സവം ആഘോഷിക്കപ്പെട്ടു. അന്ന് മലബാറില്‍ കച്ചവടത്തിനായി വന്ന മുസല്‍മാന്മാരും പോര്‍ട്ടുഗീസുകാരും ഈ മഹനീയസ്ഥാനം തട്ടിയെടുക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സാമൂതിരിയെ പ്രേരിപ്പിച്ചു. വിദേശീയരുടെ സഹായത്തോടുകൂടി സാമൂതിരിയുടെ പരിശ്രമം വിജയിക്കുകയും ചെയ്തു. അതോടുകൂടി ഈ മഹോത്സവത്തിന്റെ നടത്തിപ്പില്‍ ചില സമൂലപരിവര്‍ത്തനങ്ങള്‍ സംജാതമായി.
മാമാങ്കത്തിന്റെ അധ്യക്ഷ സ്ഥാനം വീണ്ടെടുക്കുന്നതിനുള്ള വള്ളുവനാടു രാജാവിന്റെ പരിശ്രമങ്ങള്‍ സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല. ഇതു സംബന്ധിച്ച് ഇരുകൂട്ടരും മത്സരമായി. അങ്ങനെ ഇരുകൂട്ടരും നടത്തിയ പോര്‍വിളികളും രക്തച്ചൊരിച്ചിലുകളും മാമാങ്കത്തിന്റെ തന്നെ അവിഭാജ്യഘടകങ്ങളായിത്തീര്‍ന്നു. ഇരുകൂട്ടരും ഒരു നിയമവും ഏര്‍പ്പെടുത്തി. ഒരു വ്യാഴവട്ടം കഴിയുമ്പോള്‍ അധ്യക്ഷപദം ഒഴിയണമെന്നായിരുന്നു മാമാങ്കത്തിന്റെ വ്യവസ്ഥ. അങ്ങനെ 12 വര്‍ഷം കഴിയുമ്പോള്‍ സാമൂതിരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പല തന്ത്രങ്ങളും പ്രയോഗിച്ച് അദ്ദേഹം വീണ്ടും മാമാങ്കത്തിന്റെ നേതാവായി. കാലക്രമത്തില്‍ സാമൂതിരിയുടെ ശക്തി വീണ്ടും വര്‍ധിച്ചു. പാശ്ചാത്യശക്തിയായ പോര്‍ട്ടുഗീസുകാരെപ്പോലും മലബാറില്‍നിന്നും ഓടിക്കുവാന്‍ സാമൂതിരി ശക്തനായി. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലമായ എ.ഡി.1788 വരെ സാമൂതിരിയുടെ ഈ നിലപാടു തുടര്‍ന്നു. എന്നാല്‍ തന്റെ ഈ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവന്നു. ആ ദിവസങ്ങളിലായിരുന്നു മാമാങ്കത്തിന്റെ ഭീകരരൂപം പ്രത്യക്ഷപ്പെട്ടതും.
ഈ മാമാങ്കോത്സവത്തിന്റെ സ്ഥാനം തിരുനാവായമണപ്പുറമാണെന്ന് പറഞ്ഞുവല്ലോ. അത് എവിടെയാണ്? തിരൂര്‍ താലൂക്കില്‍ക്കൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ ഒരു വശത്തായി ചരിത്രപ്രസിദ്ധമായ തിരുനാവായ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇത് പ്രസിദ്ധമായ ശിവക്ഷേത്രമാണ്. നദീതീരത്തുള്ള വിശാലമായ മണല്‍പ്പുറം പുരാതനകാലംതൊട്ടേ രാഷ്ട്രീയപ്രധാനമായിരുന്നു. ആദികാലത്ത് കേരളത്തില്‍ കുടിയേറിപ്പാര്‍ത്തിരുന്ന നമ്പൂതിരിമാര്‍ സമ്മേളിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് ഈ മണല്‍പ്പുറത്തുവച്ചായിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തില്‍നിന്ന് അരമൈല്‍ നീളത്തില്‍ പടിഞ്ഞാറോട്ട് വിസ്തൃതമായ ഒരു രാജപാതയുണ്ട്. മാഘമാസത്തിലെ വെളുത്തവാവ് മുതല്‍ 12 ദിവസത്തേക്ക് ഈ സ്ഥലത്ത് അഖിലകേരളാടിസ്ഥാനത്തില്‍ നാടുവാഴികളുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു സമ്മേളനം നടക്കുക പതിവാണ്. ആ ദിവസങ്ങളിലെല്ലാം പ്രത്യേകം ഒരുക്കപ്പെട്ടിരുന്ന പീഠത്തില്‍ അന്ന് നാടുവാണിരുന്ന കോഴിക്കോട് സാമൂതിരി രാജചിഹ്നങ്ങളോടുകൂടി വലതുകൈയില്‍ വാളുമേന്തി സന്നിഹിതനായിരിക്കും. തലമുറകളായി കോഴിക്കോട് രാജവംശങ്ങള്‍ സൂക്ഷിച്ചുപോരുന്ന ഈ വാള്‍ ചേരമാന്‍പെരുമാളില്‍നിന്ന് ലഭിച്ചതാണെന്ന് വിശ്വസിച്ചുപോരുന്നു. ഈ വാള്‍ കേരള ചക്രവര്‍ത്തിയുടെ അനിഷേധ്യചിഹ്നവും, മാമാങ്കം നടത്താനുള്ള അധികാരപത്രവുമായി കണക്കാക്കപ്പെടുന്നു.
സാമൂതിരിയുടെ ഈ അധികാരത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ട് യുദ്ധസന്നദ്ധനായിട്ടാണ് അവിടെ ആസനസ്ഥനായിരിക്കുന്നത്. സമ്മേളത്തില്‍ ഹാജരാകുന്നതിന് സാമൂതിരിപ്പാടിന്റെ ക്ഷണക്കത്തുകള്‍ എല്ലാ നാടുവാഴികള്‍ക്കും നേരത്തെ അയച്ചിരിക്കും. സാമൂതിരിയുടെ ഇരുവശത്തായി അദ്ദേഹത്തിന്റെ ബന്ധുമിത്രാദികള്‍ക്കും സ്ഥാനം തയ്യാറാക്കിയിരിക്കും. സാമൂതിരിക്ക് അംഗരക്ഷകരായി തീയന്മാരും നായന്മാരും ഉള്‍പ്പെടെ ഒരു വലിയ സൈന്യവിഭാഗവും അവിടെ നിരന്നിരിക്കും. ഇവരെയെല്ലാം തോല്‍പ്പിച്ചതിനുശേഷമേ എതിരാളികള്‍ക്ക് സാമൂതിരിപ്പാടിരിക്കുന്ന പീഠത്തെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഈ പീഠത്തിന് ‘നിലപാടുതറ’ എന്നായിരുന്നു പേര്.
നിലപാട് തറ👇👇

No comments:

Post a Comment