Tuesday 19 June 2018

തെക്കുംകൂർ രാജ്യ ചരിത്ര



തെക്കുംകൂർ രാജ്യ ചരിത്ര  2
ഏപ്രിൽ 21ന് നടന്ന വാകത്താനം പൈതൃകോത്സവത്തിൽ പ്രാദേശിക ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം; 'തെക്കുംകൂർ രാജ്യ ചരിത്ര"ത്തിന്റെ തുടർച്ച. (ആദ്യഭാഗം കണ്ടെത്തി വായിക്കുക.)
തെക്കുംകൂർപ്രദേശത്ത് ക്രൈസ്തവരിൽ പ്രൊട്ടസ്റ്റൻറ്റ് വിശ്വാസം പ്രചരിപ്പിക്കുന്നതിനായി കൊച്ചിയിലെത്തി ചേർന്ന പുരോഹിതരിൽ ചിലരെ ഡച്ചുകാർ നിയോഗിച്ചുവെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. AD 1668ൽ ഡച്ചു ഗവർണർ ഹെൻറിക് വാൻ റീഡിന്റെ ശ്രമഫലമായി കോട്ടയത്ത് തളിയിൽ കോട്ടയുടെ പുറത്ത് തെക്കു കിഴക്കേഭാഗത്ത് ഒരു ഭാഷാ സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ രാജാവായ കോതവർമ്മയുടെ പൂർണ്ണ അനുമതിയോടെയും ആശീർവാദത്തോടെയും സ്ഥാപിക്കപ്പെട്ട ഒലന്തക്കളരിയാകാം ഇന്ത്യയിലെ ആദ്യത്തെ വൈദേശിക ബഹുഭാഷാ സ്കൂൾ. ഹെർമൻ ഹാസൻ കാംപ് എന്നറിയപ്പെട്ട ബഹുഭാഷാജ്ഞാനിയായിരുന്ന് ഒരു ഡച്ചു സൈനികനായിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അവബോധകൻ (Percepter). ഡച്ച്, ലാറ്റിൻ, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ കോതവർമ്മ രാജാവ് സംസ്കൃതം പഠിപ്പിച്ചിരുന്നത് വാൻറീഡിനെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോതവർമ്മ AD 1674-ൽ നാടുനീങ്ങി. ചേറ്റുവായ്, പറവൂർ, കൊച്ചി, കുടവെച്ചൂർ, പുറക്കാട്, കായങ്കുളം, കൊല്ലം എന്നിവിടങ്ങളിലെ ഡച്ചു ഡിപ്പോകളിലെ യുവഉദ്യോഗസ്ഥർ സംസ്കൃതവും മലയാളവും പഠിച്ചപ്പോൾ ക്രിസ്ത്യാനികളും കൊങ്കണി ബ്രാഹ്മണരും ഡച്ചും ലാറ്റിനും അഭ്യസിച്ചു. ഏതാണ്ട് 20 വർഷക്കാലമേ ഈ സ്കൂൾ നിലനിന്നുള്ളൂ. ഹെൻറിക് വാൻറീഡിന്റെ ചുമതലയിൽ രചിക്കപ്പെട്ട കേരളത്തിലെ സസ്യങ്ങളെ പറ്റിയുള്ള ഹോർത്തുസ് മലബാറിക്കൂസ് ഇൻഡി ക്കൂസിന്റെ രചനാകാലം ഇതേ കാലഘട്ടമായതിനാലും സ്കൂളുമായി ബന്ധപ്പെട്ട പലരും രചനാ കാര്യങ്ങളിൽ പങ്കാളികളായിരുന്നതിനാലും ഒലന്തക്കളരിയും ഈ ഗ്രന്ഥവും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്നതിന് കൂടുതൽ പഠനം ഉണ്ടാവേണ്ടതാണ്.
ഡച്ചുകമാൻഡൻമാരുടെ ലേഖനങ്ങളിൽ നിന്നും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളിൽ നിന്നും തെക്കുംകൂറിലെ പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിലെ സ്ഥിതിഗതികൾ അറിയാൻ കഴിയുന്നുണ്ട്. ക്യാപ്റ്റൻ ഗോളനേസിന്റെ ലേഖനത്തിൽ തെക്കംകൂറിന്റെ അവസാന ഭരണാധികാരിയായിരുന്ന ആദിത്യവർമ്മയെ പ്രശംസിക്കുക മാത്രമല്ല ഈ രാജ്യത്തെ വ്യാപാരത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ചും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. AD 1719 ൽ കോട്ടയത്ത് എത്തിച്ചേർന്ന ഡച്ച് ചാപ്ലയിൻ ജേക്കോബസ് കാന്റർ വിഷർ അക്കാലത്തെ കുറിച്ച് Letters from Malabar എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
AD 1674ൽ അധികാരത്തിലേറിAD 1691 വരെ ഭരിച്ച ഉണ്ണിക്കേരള വർമ്മ, AD 1691 മുതൽ AD 1717 വരെ ഭരിച്ച ഉദയ മാർത്താണ്ഡവർമ്മ ,AD 1717 മുതൽ AD 1750 വരെ ഭരണം നടത്തിയ ആദിത്യവർമ്മ എന്നിവരുടെ കാലത്ത് തെക്കുംകൂറിന്റെ സാമൂഹ്യ സാമ്പത്തിക വികസനരംഗത്ത് വലിയ പുരോഗതിയുണ്ടായി. അതാകട്ടെ ഡച്ച് വ്യാപാര ബന്ധങ്ങളുടെ കാലവുമായിരുന്നു. തിരുനക്കര പട്ടണത്തിനോട് ചേർന്നുള്ള മറ്റൊരു ജനവാസകേന്ദ്രമായി വികാസം പ്രാപിക്കുന്നതും അക്കാലത്താണ്. നാട്ടുവഴികൾ വന്നതോടെ കാളവണ്ടിയിലൂടെ ചരക്കുകടത്ത് ആരംഭിച്ചു.ഇടനാട്ടിൽ ചെറിയ അങ്ങാടികൾ ഉയർന്നുവന്നു.
കുന്നതറ കൈമളുടെ ഗ്രന്ഥവരിയിൽ നിന്നുള്ള സൂചനകൾ പ്രകാരം പടിഞ്ഞാറൻ കരിനിലങ്ങളിൽ വരമ്പുകുത്തി കൃഷിയോഗ്യമാക്കുന്നതിൽ ഉദയമാർത്താണ്ഡവർമ്മ, ആദിത്യവർമ്മ എന്നിവരുടെ നിസ്തുലമായ പങ്ക് വ്യക്തമാക്കപ്പെടുന്നു. നാണ്യവിളകളുടെ വ്യാപനത്തിനായി കുടിയേറ്റ ങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതിന് പുറമേ നെൽകൃഷി വ്യാപനത്തിനായി ചതുപ്പുനിലങ്ങളെ കൃഷിയോഗ്യമാക്കുകയും ജലസേചനത്തിനായി നിരവധി തോടുകൾ വെട്ടിയുണ്ടാക്കുകയും ചെയ്തതിന്റെ വിവരങ്ങൾ ചരിത്രരേഖകളിൽ നിന്നും വാമൊഴിവഴക്കങ്ങളിൽ നിന്നും ലഭ്യമായതാണ്.
നഗരസംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇരവി മണികണ്ഠന്റെ കല്പനപ്രകാരം കുത്തിയെടുത്ത മണികണ്ഠപുരം ചിറ, AD 1770-ൽ ഉദയമാർത്താണ്ഡവർമ്മയുടെ നിർദ്ദേശത്താൽ കുത്തിയെടുത്ത ചങ്ങനാശ്ശേരിയിലെ ചിത്രക്കുളം എന്നിവ ഇവരുടെ പ്രജാക്ഷേമ താൽപ്പര്യങ്ങളുടെ നിദർശനങ്ങളാണ്.
വേണാടിന്റെ ഏകോപനം എന്ന ലക്ഷ്യത്തോടെ ചെറിയ നാട്ടുരാജ്യങ്ങളെ വരുതിയിലാക്കിയും വെട്ടിപ്പിടിച്ചും മാർത്താണ്ഡവർമ്മ നടത്തിയ പടയോട്ടത്തിന്റെ ഭാഗമായി AD 1750 ൽ തെക്കുംകൂർ ഭരണം അവസാനിച്ചു. ഇളയിടത്തു റാണിക്ക് തളിക്കോട്ടയിൽ അഭയം നൽകിയതിനെ തുടർന്ന് മാർത്താണ്ഡവർമ്മ തെക്കുംകൂറിനോട് കടുത്ത ശത്രുതയിലായി.കായങ്കുളം ആക്രമിച്ച വേളയിൽ ചെമ്പകശ്ശേരിയോടൊപ്പം ചേർന്ന് തെക്കുംകൂർ സൈന്യം തിരുവിതാംകൂറിനെ പ്രതിരോധിച്ചത് ആ ശത്രുത കൂടുന്നതിന് ഇടയാക്കി. അമ്പലപ്പുഴ ആക്രമിച്ച് ചെമ്പകശ്ശേരി രാജാവിനെ തടവിലാക്കിയ ശേഷം മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തി.
എക്കാലത്തും കൊച്ചിയോട് വിധേയത്വം പുലർത്തിയിരുന്ന തെക്കുംകൂർ തിരുവിതാംകൂറിന്റെ മേൽക്കോയ്മ അംഗീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ ആപത്ത് തൊട്ടടുത്തെത്തിയതിനാൽ ഗത്യന്തരമില്ലാതെയായതോടെ ഉപാധികളില്ലാതെ കീഴ്പ്പെടുന്നതിനും അങ്ങനെ യുദ്ധം ഒഴിവാക്കുന്നതിനുമായി ആദിത്യവർമ്മ അനുജനായ അപ്പൻ തമ്പുരാനെ സന്ധി സംഭാഷണങ്ങൾക്കായി മാർത്താണ്ഡവർമ്മയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. ജേഷ്ഠാനുജൻമാർ തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നത് നേരത്തേ അറിഞ്ഞിരുന്ന മാർത്താണ്ഡവർമ്മ ജ്യേഷ്ഠനെ നിഷ്കാസിതനാക്കി അധികാരം പിടിച്ചെടുക്കുന്നതിനുള്ള സഹായം അനുജന് വാഗ്ദാനം ചെയ്തു. അതിനെ നിരസിച്ച് അമർഷത്തോടെ തിരികെ പോന്ന തെക്കുംകൂറിലെ ഇളയതമ്പുരാനെ ജലമാർഗ്ഗം കോട്ടയത്തെത്തുമ്പോൾ നിഷ്കരുണം വധിക്കുന്നതിന് രാമയ്യൻ ദളവ കിങ്കരന്മാരെ ഏർപ്പാടാക്കി. കോട്ടയത്ത് ഇല്ലിക്കൽ കടവിൽ തൃസന്ധ്യനേരത്ത് വന്നടുത്ത ഇളയരാജാവിനെയും അകമ്പടിക്കാരെയും പിന്നാലെ വന്ന തിരുവിതാംകൂർ സൈനികർ വധിച്ചു. ഇളയരാജാവിന്റെ കൊലയ്ക്ക് ഉത്തരവാദി ജ്യേഷ്ഠനായ ആദിത്യവർമ്മയാണെന്ന് പ്രചരിപ്പിക്കുന്നതിന് തെക്കുംകൂറിലെ ശത്രുപക്ഷം ചേർന്ന മന്ത്രിമാരെയും മാടമ്പിമാരെയും രാമയ്യൻ നേരത്തേ തന്നെ ചട്ടം കെട്ടിയിരുന്നു. അനുജനെ ജ്യേഷ്ഠനാണ് കൊന്നതെന്ന വാർത്ത ഇവർ മൂലം നാടാകെ പരന്നു. ജ്യേഷ്ഠനുജൻമാർ തമ്മിലുള്ള വഴക്ക് നേരത്തേ നാടെങ്ങും പരന്നിരുന്നതിനാൽ കെട്ടിച്ചമച്ച ഈ കള്ളക്കഥയും ജനങ്ങൾ പെട്ടെന്നു വിശ്വസിച്ചു. രാജാവ് ഇതോടെ ഒറ്റപ്പെട്ടു. രാജധർമ്മം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതായി പ്രഖ്യാപനം നടത്തുന്നത്. മിക്കവാറും കളരികൾ തിരുവിതാംകൂർ പക്ഷത്തേയ്ക്ക് ഒന്നൊന്നായി കൂറുമാറി. അതിനാൽ തന്നെ രക്തച്ചൊരിച്ചിലുകൾ വേണ്ടത്ര ഉണ്ടായില്ല.
ആറന്മുളയിൽ ആരംഭിച്ച ആക്രമണം AD1750 സെപ്തംബർ 11 ന് ചങ്ങനാശ്ശേരി പിടിച്ചെടുത്തതോടെ ശക്തി പ്രാപിച്ചു.വൈകാതെ തളിക്കോട്ടയും ആക്രമിച്ച് കീഴ്പെടുത്തിയതോടെ തെക്കുംകൂർ തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരന്മാർ ഇളയരാജാവിനെ മാർത്താണ്ഡവർമ്മ ചതിയിൽ പെടുത്തി കൊന്ന കഥ സൗകര്യപൂർവ്വം മറച്ചു വച്ച് ജ്യേഷ്ഠൻ വധിച്ചു എന്ന വ്യാജസൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തെക്കുംകൂർ രാജ്യചരിത്രമെഴുതാൻ പുറപ്പെടുന്നവരിൽ പലരും വിശദമായ അന്വേഷണപഠ നങ്ങളില്ലാതെ ഈ കള്ളക്കഥയിൽ പെട്ടു പോകുന്നതും കാണാറുണ്ട്.
യുദ്ധസന്നാഹങ്ങളുടെ പിന്നണിയിൽ എത്തിച്ചേർന്ന തിരുവിതാംകൂറിലെ യുവരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ )കോഴിക്കോട് സാമൂതിരിയുടെ പക്കൽ അഭയം പ്രാപിക്കുന്നതിനുള്ള അനുമതി തെക്കുംകൂർ രാജകുടുംബത്തിന് -നൽകുകയും ചെയ്തു. AD 1760 ൽ സാമൂതിരി ആത്മാഹൂതി ചെയ്തതോടെ കോഴിക്കോട്ടെ സാഹചര്യങ്ങൾ അനിശ്ചിതാവസ്ഥയിലായപ്പോൾ ധർമ്മരാജാവ് തന്നെ രാജകുടുംബത്തെ തിരികെ വിളിച്ച് ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തിൽ വസിപ്പിക്കുകയും പിന്നീട് വെട്ടിക്കവലയിലേക്ക് മാറ്റുകയും അതേ സമയത്ത് നട്ടാശ്ശേരിയിൽ കൊട്ടാരക്കെട്ടുകൾ പണിത് അടുത്തൂൺ അനുവദിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇപ്പോഴും അവിടെ വസിച്ചുവരുന്നു.
തെക്കുംകൂർ കാലഘട്ടത്തിന്റെ ചരിത്രം സമഗ്രതയോടെ പഠിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷാനിർഭരമാണ്.
ആധുനിക ചരിത്ര രചനയ്ക്ക് അടിസ്ഥാനമാക്കാവുന്ന രീതിശാസ്ത്രത്തെ പിൻപറ്റിയും പുരാരേഖകളുടെയും പുരാവസ്തു പഠനത്തിലൂടെയും ഈ പ്രദേശത്തിന്റെ മറഞ്ഞു കിടക്കുന്ന ചരിത്രത്തെ കൂടുതൽ വ്യക്തതയിലേക്ക് എത്തിക്കാൻ ലഘുവായ ഈ ചരിത്രനിരീക്ഷണം കൊണ്ട് സാധിക്കുമെന്ന് കരുതട്ടെ.

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment